ഞാൻ ബാലന്മാരെ അവർക്കു പ്രഭുക്കന്മാരാക്കി വെക്കും; ശിശുക്കൾ അവരെ വാഴും.
ഒരുത്തൻ മറ്റൊരുവനെയും ഒരാൾ തന്റെ കൂട്ടുകാരനെയും ഇങ്ങനെ ജനം അന്യോന്യം പീഡിപ്പിക്കും; ബാലൻ വൃദ്ധനോടും നീചൻ മാന്യനോടും കയർക്കും.
ഒരുത്തൻ തന്റെ പിതൃഭവനത്തിലെ സഹോദരനെ പിടിച്ചു: നിനക്കു മേലങ്കിയുണ്ടു; നീ ഞങ്ങളുടെ അധിപതി ആയിരിക്ക; ഈ ശൂന്യ ശിഷ്ടം നിന്റെ കൈവശം ഇരിക്കട്ടെ എന്നു പറയും.
അവൻ അന്നു കൈ ഉയർത്തിക്കൊണ്ടു: വൈദ്യനായിരിപ്പാൻ എനിക്കു മനസ്സില്ല; എന്റെ വീട്ടിൽ ആഹാരവുമില്ല, വസ്ത്രവുമില്ല; എന്നെ ജനത്തിന്നു അധിപതിയാക്കരുതു എന്നു പറയും.
അവരുടെ മുഖഭാവം അവർക്കു വിരോധമായി സാക്ഷീകരിക്കുന്നു; അവർ സൊദോംപോലെ തങ്ങളുടെ പാപത്തെ പരസ്യമാക്കുന്നു; അതിനെ മറെക്കുന്നതുമില്ല; അവർക്കു അയ്യോ കഷ്ടം! അവർ തങ്ങൾക്കു തന്നേ ദോഷം വരുത്തുന്നു.
നീതിമാനെക്കുറിച്ചു: അവന്നു നന്മവരും എന്നു പറവിൻ; തങ്ങളുടെ പ്രവൃത്തികളുടെ ഫലം അവർ അനുഭവിക്കും.
ദുഷ്ടന്നു അയ്യോ കഷ്ടം! അവന്നു ദോഷം വരും; അവന്റെ പ്രവൃത്തികളുടെ ഫലം അവനും അനുഭവിക്കും.
എന്റെ ജനമോ, കുട്ടികൾ അവരെ പീഡിപ്പിക്കുന്നു; സ്ത്രീകൾ അവരെ വാഴുന്നു; എന്റെ ജനമേ, നിന്നെ നടത്തുന്നവർ നിന്നെ വഴിതെറ്റിക്കുന്നു; നീ നടക്കേണ്ടുന്ന വഴി അവർ നശിപ്പിക്കുന്നു.
യഹോവ തന്റെ ജനത്തിന്റെ മൂപ്പന്മാരോടും പ്രഭുക്കന്മാരോടും ന്യായവിസ്താരത്തിൽ പ്രവേശിക്കും; നിങ്ങൾ മുന്തിരിത്തോട്ടം തിന്നുകളഞ്ഞു; എളിയവരോടു കവർന്നെടുത്തതു നിങ്ങളുടെ വീടുകളിൽ ഉണ്ടു;
എന്റെ ജനത്തെ തകർത്തുകളവാനും എളിയവരെ ദുഃഖിപ്പിപ്പാനും നിങ്ങൾക്കു എന്തു കാര്യം എന്നും സൈന്യങ്ങളുടെ യഹോവയായ കർത്താവിന്റെ അരുളപ്പാടു.
യഹോവ പിന്നെയും അരുളിച്ചെയ്തതെന്തെന്നാൽ: സീയോൻ പുത്രിമാർ നിഗളിച്ചു കഴുത്തു നീട്ടിയും എറികണ്ണിട്ടുംകൊണ്ടു സഞ്ചരിക്കയും തത്തിത്തത്തി നടക്കയും കാൽകൊണ്ടു ചിലമ്പൊലി കേൾപ്പിക്കുകയും ചെയ്യുന്നു.
അവരുടെ നെറ്റിപ്പട്ടം, ചന്ദ്രക്കല, കാതില, കടകം, കവണി,
തലപ്പാവു, കാൽത്തള, പട്ടുകച്ച, പരിമളപ്പെട്ടി,
തകിട്ടുകൂടു, മോതിരം, മൂകൂത്തി,
ഉത്സവ വസ്ത്രം, മേലാട, ശാല്വാ, ചെറുസഞ്ചി, ദർപ്പണം, ക്ഷോമപടം,
കല്ലാവു, മൂടുപടം എന്നിവ നീക്കിക്കളയും.
അപ്പോൾ സുഗന്ധത്തിന്നു പകരം ദുർഗ്ഗന്ധവും അരക്കച്ചെക്കു പകരം കയറും പുരികുഴലിന്നു പകരം കഷണ്ടിയും ഉടയാടെക്കു പകരം രട്ടും സൌന്ദര്യത്തിന്നു പകരം കരിവാളിപ്പും ഉണ്ടാകും.
നിന്റെ പുരുഷന്മാർ വാളിനാലും നിന്റെ വീരന്മാർ യുദ്ധത്തിലും വീഴും.
അതിന്റെ വാതിലുകൾ വിലപിച്ചു ദുഃഖിക്കും; അതു ശൂന്യമായി നിലത്തു കിടക്കും.